No title


കണ്ണൂര്‍: തലശ്ശേരി ന്യൂമാഹിക്ക് അടുത്ത് പുന്നോലില്‍ സിപിഎം പ്രവര്‍ത്തകന്‍ ഹരിദാസനെ വെട്ടിക്കൊന്ന സംഭവത്തില്‍ ഏഴ് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.ഹരിദാസനുമായി പുന്നോല്‍ ക്ഷേത്രത്തില്‍ വച്ച്‌ സംഘ‍ര്‍ഷമുണ്ടാക്കിയ സംഘത്തിലുള്ളവരെയാണ് കസ്റ്റഡിയിലെടുത്തത്. ഭീഷണി പ്രസം​ഗം നടത്തിയ ബിജെപി കൗണ്‍സില‍ര്‍ ലിജീഷിനേയും കസ്റ്റഡിയിലെടുക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണ‍ര്‍ ആര്‍.ഇളങ്കോ അറിയിച്ചു. ന്യൂമാഹി എസ്.എച്ച്‌.ഒയുടെ നേതൃത്വത്തില്‍ അന്വേഷണം പുരോ​ഗമിക്കുകയാണെന്നും ആകെ ആറ് സംഘങ്ങള്‍ നിലവില്‍ കൊലപാതകത്തെക്കുറിച്ചുള്ള അന്വേഷണംനടത്തി വരികയാണെന്നും ഇളങ്കോ വ്യക്തമാക്കി.

നിലവില്‍ കസ്റ്റഡിയിലുള്ളവ‍ര്‍ക്ക് കൊലപാതകവുമായി നേരിട്ട് ബന്ധമുണ്ടോയെന്ന് വ്യക്തമല്ല. ഇക്കാര്യം പരിശോധനിച്ചു വരികയാണ്. ഹരിദാസന്‍്റേത് ഒരു രാഷ്ട്രീയ കൊലപാതകമാണെന്ന് ഈ ഘട്ടത്തില്‍ പറയാനാകില്ലെന്ന് വ്യക്തമാക്കിയ കമ്മീഷണര്‍ അന്വേഷണം നി‍ര്‍ണായക ഘട്ടത്തിലാണെന്നും പ്രതികളെല്ലാം ഉടന്‍ അറസ്റ്റിലാവുമെന്നും അറിയിച്ചു.

അതേസമയം കൊല്ലപ്പെട്ട ഹരിദാസന്‍്റെ പോസ്റ്റ്മോ‍ര്‍ട്ടം പരിയാരം മെഡിക്കല്‍ കോളേജില്‍ പൂ‍ര്‍ത്തിയായി. ഇരുപത്തിലധികം വെട്ടുകള്‍ ഹരിദാസന്‍്റെ ശരീരത്തിലുണ്ടെന്നാണ് ഇന്‍ക്വസ്റ്റ് റിപ്പോ‍ര്‍ട്ട്. മുറിവുകളുടെ എണ്ണം കണക്കാക്കാന്‍ ആകാത്ത വിധം കൊത്തിയരിഞ്ഞ് വികൃതമാക്കിയ നിലയിലാണ് ശരീരം. അരയ്ക്ക് താഴെയാണ് പ്രധാനപ്പെട്ട മുറിവുകളെല്ലാം.

വെട്ടിയ സ്ഥലത്ത് തന്നെ വീണ്ടും വീണ്ടും വെട്ടിയതിനാല്‍ എത്ര തവണ വെട്ടിയെന്ന് തിരിച്ചറിയാനാവുന്നില്ലെന്നും വലത് കാല്‍മുട്ടിന് താഴെ നാലിടങ്ങളില്‍ ആഴത്തിലുള്ള മുറിവുകളുണ്ടെന്നും കാല്‍ മുറിച്ചു മാറ്റാന്‍ ശ്രമിച്ചതായും സംശയിക്കുന്നുണ്ട്. വലത് കാല്‍മുട്ടിന് താഴെ നാലിടങ്ങളില്‍ ആഴത്തിലുള്ള മുറിവുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഇടത്തേ കൈയിലും ആഴത്തിലുള്ള മുറിവുകള്‍ ഉള്ളതായി ഇന്‍ക്വസ്റ്ര് റിപ്പോ‍ര്‍ട്ടില്‍ പറയുന്നു. ഹരിദാസന്‍്റെ മൃതദേഹം ഏറ്റുവാങ്ങാന്‍ സിപിഎം നേതാക്കളായ എംവി ജയരാജന്‍, പി.ജയരാജന്‍ എന്നിവ‍ര്‍ പരിയാരത്ത് എത്തിയിട്ടുണ്ട്.

Post a Comment

Previous Post Next Post