തളിപ്പറമ്പ്: തളിപ്പറമ്പ് ഇനി 24 മണിക്കൂറും മിഴി തുറന്നിരിക്കും. ക്യാമറക്കണ്ണിൽ സുരക്ഷിതമാവുകയാണ് തളിപ്പറമ്പ് മണ്ഡലം. മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിലായി 80 ഓളം സ്ഥലത്ത് 187 ക്യാമറകളാണ് സുരക്ഷയൊരുക്കുക. പൊതുജനത്തിനും വിദ്യാർത്ഥികൾക്കും പോലീസ് സംവിധാനത്തിനും ഉപകാരപ്രദമാകുന്ന 'തേർഡ് ഐ' സിസിടിവി സർവയലൻസ് സംവിധാനം മാർച്ച് 20ന് ഞായറാഴ്ച വൈകിട്ട് 5ന് മയ്യിൽ ബസ്സ് സ്റ്റാൻഡ് പരിസരത്ത് തദ്ദേശ സ്വയംഭരണ, എക്സെെസ് വകുപ്പ് മന്ത്രി എം.വി.ഗോവിന്ദൻമാസ്റ്റർ ഉദ്ഘാടനം ചെയ്യും.മുൻ എംഎൽഎ ജെയിംസ് മാത്യുവിന്റെ കാലത്ത് രൂപകൽപ്പന ചെയ്ത പദ്ധതിയിൽ 1.45 കോടി രൂപ ചെലവിൽ നിർമ്മിച്ച 187 ക്യാമറകളും തളിപ്പറമ്പ് താലൂക്ക് ആശുപത്രി, മയ്യിൽ എഫ് എച്ച് സി എന്നിവിടങ്ങളിൽ ക്യാമറ സംവിധാനത്തോടുകൂടിയ രണ്ട് ആധുനിക തെർമൽ സ്കാനർ യൂണിറ്റുകളുമാണ് ഉൾക്കൊള്ളുന്നത്.
പുഴകളുടെ സംരക്ഷണം, തദ്ദേശ സ്ഥാപനങ്ങൾ നേരിടുന്ന മാലിന്യ പ്രശ്നങ്ങൾക്ക് പരിഹാരം കാണൽ, ജനശ്രദ്ധയില്ലാത്ത മേഖലകളിലെ കുറ്റകൃത്യം തടയൽ, വളരെ പ്രധാനപ്പെട്ട കവലകൾ നിരീക്ഷണത്തിൽ കൊണ്ടുവരൽ തുടങ്ങിയവ 'തേർഡ് ഐ' സിസിടിവി സർവയലൻസ് സംവിധാനത്തിലൂടെ സാധിക്കും. മണ്ഡലത്തിലെ ഏഴ് ഗ്രാമപഞ്ചായത്തുകളും രണ്ട് മുൻസിപ്പാലിറ്റികളും ഉൾപ്പെടെ ഒമ്പത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും ഉൾക്കൊള്ളിച്ച് നെറ്റ്‌വർക്ക് ശൃഖലയായാണ് പദ്ധതി നടപ്പാക്കുന്നത്.
കേരളാവിഷൻ നെറ്റ്‌വർക്ക് വിവിധ സ്ഥലങ്ങളിലായി സ്ഥാപിച്ചിട്ടുള്ള 24 മീറ്റർ ഉയരമുള്ള 3 ടവർ,18 മീറ്റർ ഉയരമുള്ള 2 ടവർ,10 മീറ്റർ ഉയരമുള്ള 28 ടവർ, 6 മീറ്റർ ഉയരമുള്ള 39 ജി ഐ പോളുകൾ എന്നിവ ഉൾക്കൊള്ളുന്ന വയർലെസ്സ് സംവിധാനവും സംയുക്തമായി ഉപയോഗിച്ചുകൊണ്ട് ആവശ്യമായ സാങ്കേതിക മികവ് ഉൾപ്പെടുത്തി പിഡബ്ല്യുഡി ഇലക്ട്രോണിക്സ് വിഭാഗമാണ് ഇതിന്റെ നിർവ്വഹണം നടത്തിയത്.
വിവിധ പ്രദേശങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന കാമറ ദൃശ്യങ്ങൾ തദ്ദേശസ്ഥാപനങ്ങൾക്ക് അവരവരുടെ കാര്യാലയങ്ങളിൽ സ്ഥാപിച്ചിട്ടുള്ള 75 ഇഞ്ച് മോണിറ്ററിലൂടെ വീക്ഷിക്കുവാനും അവയുടെ റെക്കോർഡിങ് സൂക്ഷിക്കുവാനും കഴിയുന്ന വിധത്തിൽ സ്വയംപര്യാപ്‌തമായ സോളാർ വൈദ്യുതിയും സ്വന്തമായ നെറ്റ്‌വർക്ക് സംവിധാനവും ഉപയോഗിച്ചുകൊണ്ടാണ് പ്രവൃത്തി പൂർത്തീകരിച്ചിട്ടുള്ളത്. ഓരോ തദ്ദേശ ഭരണ സ്ഥാപനങ്ങൾക്കും അവരുടെ ആവശ്യകത അനുസരിച്ച് വിവിധ പ്രദേശങ്ങളിലേക്ക് ഈ ക്യാമറ ശൃംഖല വ്യാപിപ്പിക്കുവാൻ സാധിക്കും
ക്രമസമാധാനത്തിനും കുറ്റകൃത്യങ്ങൾ തടയുന്നതിനും പോലീസ് സംവിധാനത്തിനും ഈ പദ്ധതി ഭാവിയിൽ ഉപയോഗപ്പെടുത്താനാവും. നഗരങ്ങളിൽ നിരീക്ഷണ ക്യാമറകൾ സാധാരണമാണെങ്കിലും കേന്ദ്രീകൃത സംവിധാനത്തിൽ മണ്ഡലത്തിലെ മുഴുവൻ ഗ്രാമപ്രദേശങ്ങളെയും ബന്ധിപ്പിച്ചുകൊണ്ടുള്ള ക്യാമറ സംവിധാനം സംസ്ഥാനത്ത് തന്നെ ആദ്യമാണ്. നിലവിൽ രണ്ട് വ്യത്യസ്ത പ്രദേശങ്ങളിൽ ക്യാമറ സ്ഥാപിക്കണമെങ്കിൽ ഒരു സ്ഥലത്ത് നിന്ന് രണ്ടാമത്തെ സ്ഥലത്തേക്ക് കേബിൾ വലിക്കുകയും ഇന്റർനെറ്റ് സംവിധാനം ഏർപ്പെടുത്തുകയും ചെയ്യണം.
എന്നാൽ 'തേർഡ് ഐ' സർവെെലൻസ് പദ്ധതി ഇന്റർനെറ്റ് സംവിധാനം ഉപയോഗിക്കാതെ കേരള വിഷൻ കേബിൾ ഉപയോഗിച്ചാണ് റെക്കോർഡ് ചെയ്യപ്പെടുന്നത്. കേബിൾ ലഭ്യമല്ലാത്ത മേഖലകളിൽ വയർലസ്സ് സംവിധാനം ഉപയോഗിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇന്റർനെറ്റ് ഇല്ലാത്ത പ്രശ്നം ഈ പദ്ധതിയെ ബാധിക്കില്ല. നിലവിലുള്ള ക്യാമറ സംവിധാനത്തോടൊപ്പം എത്ര ക്യാമറ വേണമെങ്കിലും ഇതിന്റെ കൂടെ പ്രവർത്തിപ്പിക്കാനാവും.
വയർലെസ്സ് സംവിധാനം ആയതുകൊണ്ട് തന്നെ ചെലവ് വളരെ കുറവാണെന്നതും പ്രത്യേകതയാണ്. മണ്ഡലത്തിൽ ഒരു കേന്ദ്രത്തിൽ ഇരുന്ന് പഞ്ചായത്തുകളിൽ സജ്ജമാക്കിയിട്ടുള്ള ഡിസ്‌പ്ലൈ ഉപയോഗിച്ച് വീഡിയോ കോൺഫറൻസ് ഉൾപ്പെടെ നടത്താനും സാധിക്കും.
ഉദ്ഘാടന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ അധ്യക്ഷത വഹിക്കും. മുൻ തളിപ്പറമ്പ് എംഎൽഎ ജെയിംസ് മാത്യു, കണ്ണൂർ ജില്ലാ കളക്ടർ എസ് ചന്ദ്രശേഖർ ഐഎഎസ്, കണ്ണൂർ സിറ്റി പോലീസ് കമ്മിഷണർ ആർ ഇളങ്കോ ഐപിഎസ്, കണ്ണൂർ റൂറൽ എസ്പി പി ബി രാജീവ് എന്നിവർ ചടങ്ങിൽ മുഖ്യാതിഥികളാകും.
തളിപ്പറമ്പ് മണ്ഡലത്തിലെ തദ്ദേശ സ്വയം ഭരണ സ്ഥാപന അധ്യക്ഷന്മാർ, ജനപ്രതിനിധികൾ, രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ വിശിഷ്ട വ്യക്തികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും. പിഡബ്ല്യുഡി ഇലക്ട്രോണിക്സ് അസിസ്റ്റന്റ് എഞ്ചിനീയർ ടോമി തോമസ് റിപ്പോർട്ട് അവതരിപ്പിക്കും.