ഒരുമാസം മുമ്ബ് ആഡംബര വിവാഹം; ആർഭാടങ്ങളിൽ മുങ്ങി ക്രിക്കറ്റിനോടും വിരക്തി; എപ്പോഴും അന്തർ സംസ്ഥാന യാത്രകൾ; തലശേരിയുടെ പ്രതീക്ഷയായ മുഹമ്മദ് ജാസിം മയക്കുമരുന്ന് കേസിൽ അറസ്റ്റിലായപ്പോൾ ഞെട്ടലോടെ കായിക പ്രേമികൾ


കണ്ണൂര്‍: കണ്ണൂരില്‍ മയക്കുമരുന്ന് ലഹരി കായികലോകത്തിലും പിടിമുറുക്കുന്നു
അന്തര്‍സംസ്ഥാന മയക്കുമരുന്ന് സംഘത്തിലെ പ്രധാനകണ്ണിയായ യുവക്രിക്കറ്റ് താരം അറസ്റ്റിലായതോടെയാണ് ഞെട്ടിക്കുന്ന സത്യം പുറത്തുവന്നത് തലശേരി ചേറ്റംകുന്ന് തയ്യിബാസില്‍ മുഹമ്മദ് ജാസിമിനെയാണ്(27)മുംബൈ പൊലിസ് ചേറ്റംകുന്നിലെ വീടുവളഞ്ഞു അറസ്റ്റു ചെയതത്.

അന്താരാഷ്ട്രബന്ധമുള്ള വന്മയക്കുമരുന്ന് കേസിലെ കണ്ണിയാണ് ജാസിമെന്നാണ് മഹാരാഷ്ട്രയില്‍ നിന്നെത്തിയ സംഘം പറയുന്നത്. ഇയാള്‍ക്ക് മഹാരാഷ്ട്ര കൂടാതെ ഡല്‍ഹി, കര്‍ണാടകം, കേരളം, ഗോവ എന്നീസംസ്ഥാനങ്ങളില്‍ വേരുകളുള്ള മയക്കുമരുന്ന് സംഘവുമായി ബന്ധമുണ്ടെന്ന വ്യക്തമായ തെളിവിന്റെ അടിസ്ഥാനത്തിലാണത്രെ അറസ്റ്റു ചെയ്തത്. മലയാളികളായ രണ്ടുയുവതികള്‍ ഉള്‍പ്പെടെ അഞ്ചുയുവതികള്‍ ഈ റാക്കറ്റിലെ കണ്ണികളാണെന്നും ഇവരെ തിരിച്ചറിഞ്ഞതായും മഹാരാഷ്ട്ര പൊലിസ് സൂചന നല്‍കി.

ഇവരില്‍ രണ്ടുപേര്‍ ഡാന്‍സ്ബാര്‍ നര്‍ത്തകിമാരാണ്. ഡല്‍ഹിയിലും രത്നഗിരിയിലും അറസ്റ്റിലായ രണ്ടുപേരില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് രത്നഗിരി പൊലിസ് തലശേരിയിലെത്തിയത്. മികച്ച ക്രിക്കറ്ററായ ജാസിമിന്റെ അറസ്റ്റില്‍ ഞെട്ടിയിരിക്കുകയാണ് തലശേരിയിലെ കായികലോകം. കോണാര്‍വയല്‍ സ്റ്റേഡിയത്തില്‍ ജില്ലാക്രിക്കറ്റ് മത്സരങ്ങളിലും സംസ്ഥാന ടൂര്‍ണമെന്റുകളിലും ഭാവിയിലെ പ്രതീക്ഷകളിലൊന്നായ ഈ താരം പങ്കെടുത്തിരുന്നു.

ജാസിമിനെ അറസ്റ്റു ചെയ്ത വിവരമറിഞ്ഞ് നിരവധിയാളുകളാണ് തലശേരി സ്റ്റേഷനിലെത്തിയത്. ഇക്കൂട്ടത്തില്‍ ഡല്‍ഹിയില്‍ നിന്നുമെത്തിയ ഒരു യുവതി ബഹളമുണ്ടാക്കുകയും ജാസിം നിരപരാധിയാണെന്നു വാദിക്കുകയും ചെയ്തു. ഇതുകാര്യമറിയാതെ ചില തലശേരിക്കാര്‍ കൂടി ഏറ്റുപിടിച്ചതോടെ തലശേരി ടൗണ്‍ സ്റ്റേഷനില്‍ ബഹളമുണ്ടായി. ഒടുവില്‍ രത്നിഗിരി എസ്്. ഐ ആകാശ് ഇയാള്‍ക്കെതിരെ വാറണ്ടുണ്ടെന്നും മയക്കുമരുന്ന് കേസിലെ പ്രതിയാണെന്ന രേഖകള്‍ കാണിച്ചപ്പോഴാണ് പ്രതിഷേധക്കാര്‍ പിരിഞ്ഞുപോയത്.

എം.ഡി. എം. എ കടത്തിയ കേസിലാണ് ജാസിമിന്റെ അറസ്റ്റെന്നാണ് ലഭ്യമായ വിവരം. ഇയാളെ തലശേരി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിക്കു മുന്‍പാകെ ഹാജരാക്കിയതിനു ശേഷമാണ് ട്രെയിന്മാര്‍ഗം രത്നഗിരിയിലേക്ക് കൊണ്ടുപോയത്. ഒരുമാസംമുന്‍പാണ് ജാസിമിന്റെ വിവാഹം അത്യാര്‍ഭാടപൂര്‍വ്വം നടന്നത്. ആഡംബരജീവിതം നയിച്ചിരുന്ന ഇയാള്‍ കഴിഞ്ഞ കുറെക്കാലമായി ക്രിക്കറ്റ്് കളിച്ചിരുന്നില്ലെന്നും എപ്പോഴും അന്തര്‍ സംസ്ഥാന യാത്ര നടത്തിയിരുന്നുവെന്നുമാണ് പരിചയക്കാര്‍ പറയുന്നത്.


Post a Comment

Previous Post Next Post